Friday, November 13, 2015

‘ഗോമാംസം തിന്നാമെന്ന്‌ ആയുര്‍വേദം; കേന്ദ്രസര്‍ക്കാരിന്‌ ശാസ്‌ത്രബോധമില്ല’

‘ഗോമാംസം തിന്നാമെന്ന്‌ ആയുര്‍വേദം; കേന്ദ്രസര്‍ക്കാരിന്‌ ശാസ്‌ത്രബോധമില്ല’

 

 
 
 

mangalam malayalam online newspaper

ന്യൂഡല്‍ഹി: ബീഫുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ അരങ്ങേറുമ്പോള്‍ ഇന്ത്യയുടെ പുരാതന എഴുത്തുകള്‍ ബീഫ്‌ തീറ്റയെ ഒരു തരത്തിലും നിരോധിച്ചിരുന്നില്ലെന്ന്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ ചില അസുഖങ്ങള്‍ക്ക്‌ ആയുര്‍വേദ ആചാര്യന്‍ ചരകന്‍ ബീഫ്‌ നിര്‍ദേശിച്ചിരുന്നതായും രാജ്യത്തെ പ്രമുഖ ശാസ്‌ത്രജ്‌ഞരില്‍ ഒരാളായ പി എം ഭാര്‍ഗവയാണ്‌ വ്യക്‌തമാക്കിയത്‌.

പദ്‌മഭൂഷന്‍ പുരസ്‌ക്കാരം തിരിച്ചു നല്‍കുന്നതിന്റെ ഭാഗമായി രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിക്കുള്ള കത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്‌. ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ അസഹിഷ്‌ണുതാ വിവാദത്തില്‍ 1986 ല്‍ ലഭിച്ച പുരസ്‌ക്കാരം 87 കാരനായ ഭാര്‍ഗവ തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ച ഒക്‌ടോബര്‍ 29 നാണ്‌. ഉദരസംബന്ധിയായ ചില രോഗങ്ങള്‍, അസാധാരണ പനികള്‍, വരണ്ട ചുമ, തളര്‍ച്ച, കഠിന ജോലിയെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്ക് ഗോമാംസം ഉത്തമമാണെന്ന്‌ ചരകസംഹിതയില്‍ പറയുന്നതായി ഭാര്‍ഗവ പറയുന്നു.

ദാദ്രി സംഭവത്തിന്റെ പശ്‌ചാത്തലം സൂചിപ്പിക്കുന്നത്‌ എന്തു ഭക്ഷിക്കണമെന്ന്‌ പോലും ബിജെപി തീരുമാനിക്കുന്നു എന്നതാണ്‌. ഇത്‌ എന്ത്‌ ധരിക്കണം ആരെ പ്രണയിക്കാണും എന്ത്‌ വായിക്കണം എന്നു കൂടി തീരുമാനിക്കുമെന്നാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്‌ത്രത്തെക്കുറിച്ച്‌ തീരെ വിവരവുമില്ലാത്തവന്മാരുടെ സര്‍ക്കാര്‍ എന്ന്‌ അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ സംബോധന ചെയ്‌തു. 65 വര്‍ഷത്തെ പരിചയമുള്ള ശാസ്‌ത്രജ്‌ഞനാണ്‌ താന്‍. ശാസ്‌ത്ര വിഷയത്തില്‍ അനേകം തവണ വിവിധ സര്‍ക്കാരുമായി ഇടപെടേണ്ടി വന്നിട്ടുണ്ട്‌. എന്നാല്‍ ശാസ്‌ത്രത്തെക്കുറിച്ച്‌ വിവരം തീരെ കുറഞ്ഞ സര്‍ക്കാരാണ്‌ ഇപ്പോഴത്തേത്‌.

മത അസഹിഷ്‌ുതയുടെ നിലവിലെ കാലാവസ്‌ഥ വികസനം ലക്ഷ്യമിട്ടുള്ള ശാസ്‌ത്ര നിര്‍മ്മിതിയ്‌ക്ക് വന്‍ തടസ്സമാണ്‌. ബിജെപിയും ആര്‍എസ്‌എസുമാണ്‌ ഇതിന്‌ പിന്നില്‍. ബിജെപി ആര്‍എസ്‌എസിന്റെ രാഷ്‌ട്രീയ മുഖമാണ്‌. ആര്‍എസ്‌എസ്‌ ആണ്‌ അതിന്റെ നയ ആശയരൂപീകരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാസ്‌ത്രീയ വീക്ഷണങ്ങളിലൂടെ അന്ധവിശ്വാസത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുക എന്നത്‌ പൗരന്റെ കടമയായി ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ ആര്‍എസ്‌എസും ബിജെപിയും ഇതിന്‌ എതിര്‌ നില്‍ക്കുകയാണ്‌.

വിവാഹം എന്നാല്‍ സ്‌ത്രീകള്‍ വീട്ടുജോലി ചെയ്യുക എന്നതിന്റെ കരാറാണെന്നും അല്ലാതെ പുറത്ത്‌ പോയി ജോലി ചെയ്യുകയല്ലെന്നും ആര്‍എസ്‌എസ്‌ നേതാവ്‌ മോഹന്‍ ഭഗവത്‌ പറഞ്ഞത്‌ ഇതിന്‌ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. എംഎം കല്‍ബുര്‍ഗി, ദബോല്‍ക്കര്‍, ഗോവിന്ദ്‌ പന്‍സാരെ എന്നിവരെ കൊന്നതിന്റെ പേരില്‍ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ച 100 ശാസ്‌ത്രജ്‌ഞന്മാരില്‍ ഒരാളാണ്‌ ഭാര്‍ഗവ.

– See more at: http://ift.tt/1WUYLgc

No comments: